കൊയങ്കരക്കാലം

വടക്കെ മലബാറിലെ കൊയങ്കര എന്ന ഉള്‍നാടന്‍ ഗ്രാമം നല്‍കിയ ഓര്‍മകള്‍

Saturday, December 20, 2008

കുല പഴുപ്പിക്കാം തീയും കായാം
കായ പഴുപ്പിക്കാന്‍ വെക്കുന്ന ദിവസം വീട്ടില്‍ ആഘോഷമാണ്‌.കുട്ടികള്‍ തുള്ളിച്ചാടും.പടിഞ്ഞാറെ കണ്ടത്തില്‍ മൈസൂര്‍,ഞാണിപ്പൂവന്‍,മണ്ണന്‍ തുടഞ്ഞിയ വാഴകുലച്ച്‌ നില്‍ക്കുന്നത്‌ ഞാന്‍ ഇടയ്‌ക്കിടെ പോയി നോക്കും.പാകമാകാന്‍ കാത്തുനില്‍ക്കും.നല്ലനീളമുള്ള വലിയ കുലയായിരിക്കും.പാകമായാല്‍ വലിയച്ഛന്‍ രാവിലെ അത്‌ കൊത്തി കൊണ്ടു വരും.
അടുത്ത ദിവസമാണ്‌ കുല കുണ്ടില്‍വെക്കല് കുല സാധാരണ ഗതിയില്‍ പഴുക്കണമെങ്കില്‍ പത്ത്‌ ദിവസത്തോളം വേണം മൂന്നോ നാലോ ദിവസം കൊണ്ട്‌ പഴുപ്പിക്കാനായിട്ടാണ്‌ കുണ്ടില്‍ (കുഴിയില്‍) വെക്കുന്നത്‌.
എവിടെയെങ്കിലും ഒരു മീറ്ററോളം വരുന്ന കുഴി കുഴിച്ച്‌ അതില്‍ പുല്ല്‌(വൈക്കോല്‍)പാകും.അടി ഭാഗത്തും വശങ്ങളിലുമെല്ലാം പുല്ല്‌ പാകിയതിനു ശേഷംകുല അതില്‍ ഇറക്കിവെയ്‌ക്കും.ഇതിനു മീതെ തെങ്ങിന്റെ മട്ടലും മറ്റും ഇട്ട്‌ മൂടും അതിനു മീതെ മണ്ണും മൂടും.ഇതിനിടയിലൂടെ കുലയുടെ അടുത്തേക്ക്‌ ഒരു ഓല ച്ചൂട്ട്‌ കടത്തിവെക്കും.
രാവിലെയും വൈകുന്നേരവും പുകയിടണം.ചൂട്ടിന്‌ തീകൊടുത്ത്‌ തടുപ്പ (മുറം)കൊണ്ട്‌ കാറ്റ്‌ വീശും.അപ്പോള്‍ പുക നല്ല പോലെ അകത്തു കയറും.അകത്ത്‌ പുക കയറിയാല്‍ കുല പെട്ടെന്ന്‌ നല്ലപോലെ പഴുക്കും.വൃശ്ചികം, ധനു മാസങ്ങളില്‍ അതിരാവിലെ നല്ല തണുപ്പായിരിക്കും.പുതപ്പ്‌ മൂടാതെ പുറത്ത്‌ ഇറങ്ങാന്‍ പറ്റില്ല.ഈ സമയത്ത്‌ കുല പഴുപ്പിക്കല്‍ ഹരമാണ്‌.തീയും കായാം കുലയും പഴുക്കും.
കുളിരത്ത്‌ രാവിലെ നേരെ പോയി കുഴിയുടെ അടുത്ത്‌ കുത്തിയിരിക്കും.സൂര്യന്‍ ഉദിച്ചിട്ടുണ്ടാവില്ല.ചുറ്റുമുള്ള ഇലകളിലെല്ലാം മഞ്ഞിന്റെ വെള്ളമായിരിക്കും.ഇൗ സമയത്ത്‌ ചൂട്ടിന്‌ തീ കൊടുത്ത്‌ വീശാന്‍ തുടങ്ങും.അര മണിക്കൂറോളം തടുപ്പ കൊണ്ട്‌ കാറ്റു വീശണം.വൈകുന്നേരവും ഇത്‌ ചെയ്യും.സമയം കിട്ടിയില്ലെങ്കില്‍ വൈകുന്നേരം ചെയ്യില്ല.അഞ്ചാം ദിവസമായിരിക്കും കുല കുണ്ടില്‍ നിന്ന്‌ പുറത്തെടുക്കല്‍.മുകളില്‍ പാകിയ തെങ്ങിന്റെ മട്ടലും മണ്ണും മെല്ലെ മാറ്റും.പിന്നെ പുല്ല്‌ വകഞ്ഞ്‌ മാറ്റും. പുല്ല്‌ വകഞ്ഞു മാറ്റുംമ്പോള്‍ പഴുത്ത്‌ സ്വര്‍ണ്ണ നിറമുള്ള വാഴക്കുല കുഴിയില്‍ തിളങ്ങി നില്‍ക്കും.ഇതു കാണുമ്പോള്‍ സന്തോഷമാണ്‌.വായില്‍ വെള്ളം വരും
കുല കുഴിയില്‍ നിന്നെടുത്ത ശേഷം ഇതിനു മുകളിലൂടെ ഒരു പാഞ്ഞി (കുടം) വെള്ളം ഒഴിക്കും.വെള്ളം ഒഴിച്ചാല്‍ കുല വൃത്തിയായി വീണ്ടും തിളങ്ങും.മഞ്ഞക്കുല വേണ്ടത്ര പാകമാകാന്‍ വലിയച്ഛന്‍ ഇത്‌ നേരെ കൊട്ടിലകത്ത്‌ (വീട്ടിലെ ഒരു മുറി ) കൊണ്ടുപോയി കെട്ടിത്തൂക്കും.അടുത്ത ദിവസമേ പാകം വന്ന്‌ കായ എടുക്കാന്‍ പറ്റു.ഞാന്‍ മിക്ക സമയത്തും കുലയുടെ അരികില്‍ പോയി നോക്കും.അടുത്ത ദിവസം രാവിലെയാകാന്‍ കാത്തുനില്‍ക്കും.പഴമുള്ളത്‌ കൊണ്ട്‌ ഒരാഴ്‌ച്ച പിന്നെ പുട്ടും മറ്റുമായിരിക്കും രാവിലെ ചായക്ക്‌ പലഹാരം.കൊട്ടിലകത്ത്‌ കുല തിളങ്ങുന്നത്‌ കാണാന്‍ നല്ല ഭംഗിയാണ്‌. ഇടയ്‌ക്ക്‌ പോയി ഓരോന്ന്‌ ചിക്കി തിന്നാം.അന്ന്‌ പഴത്തിന്‌ നല്ല സ്വാദായിരുന്നു.ഇന്ന്‌ തമിഴ്‌നാട്ടില്‍ നിന്ന്‌ വരുന്ന പഴത്തേക്കാള്‍ മധുരം.

1 Comments:

At December 21, 2008 at 9:35 PM , Blogger Unknown said...

കുട്ടിക്കാലത്തെ സുഖമുള്ള ഓർമ്മകളിൽ ഒന്ന്.

 

Post a Comment

Subscribe to Post Comments [Atom]

<< Home