കൊയങ്കരക്കാലം

വടക്കെ മലബാറിലെ കൊയങ്കര എന്ന ഉള്‍നാടന്‍ ഗ്രാമം നല്‍കിയ ഓര്‍മകള്‍

Sunday, March 18, 2012


Wednesday, December 22, 2010

ബുധനാഴ്ച്ച ചന്ത

ബുധനാഴ്ച്ച ചന്ത


ബുധനാഴ്ച്ചയാകാന്‍ ഞങ്ങള്‍ കാത്തിരിക്കും.അന്നാണ് നടക്കാവില്‍ ചന്ത.റോഡരികില്‍ ആല്‍മര ചുവടുകളിലാണ് ചന്തക്കാര്‍ നിരന്നിരിക്കുക.സോപ്പ് ,ചീപ്പ് ,ചാന്ത്,കണ്ണാടി, മുതല്‍ ഉണക്ക് മീനും ചട്ടിയും ചരെ ചന്തയില്‍ കിട്ടും.ചന്തയിലേക്ക് പോകുംമ്പോള്‍ തന്നെ ഒരുതരം മണം വരും.തുണിയുടെയും സോപ്പി്ന്‍ന്‍െ്‌റയും ഉണക്ക്മീനിന്‍െ്‌റയും ഒന്നിച്ചുള്ള മണം.
ഞാന്‍ നാലാം ക്ലാസില്‍.ചന്ത ദിവസം സ്‌ക്കൂളില്‍ കുട്ടികള്‍ കുറയും.പക്ഷെ അടുത്ത ദിവസം മാഷ് ചീത്ത പറയില്ല.വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നത് കൊണ്ടാണിത്.'ഇന്നലെ എവിടപ്പോയെടാ........ എന്ന് കമ്മാരന്‍ മാഷ് കണ്ണുമിഴിച്ച് ചോദിക്കും.ചന്തയ്ക്ക് എന്നു പറഞ്ഞാല്‍ പിന്നെ ശിക്ഷയില്ല.അമ്മയുടെ കൂടെയാണ് ഞാന്‍ ചന്തയില്‍ പോകാറ്.പത്തിരുപത് വില്‍പ്പനക്കാറുണ്ടാകും ആദായവില....ആദായവില എന്ന് ഷര്‍ട്ടിനെന്റെയും മറ്റും തുണി മടക്കികുടഞ്ഞ് പൊട്ടുന്ന ശബ്ദമുണ്ടാക്കി ഉച്ചത്തില്‍ വിളിച്ചുപറയും.

കുപ്പായശീലയും ചാന്തും റിബ്ബണും മറ്റുമാണ് സ്ത്രീകളുടെ ആകര്‍ഷണം.നീലം,തുണിക്ക് മുക്കുന്ന കളര്‍ എന്നിവയ്ക്ക് ആവശ്യക്കാര്‍ കൂടും.തുണിക്കച്ചവടക്കാരാണ് ചന്തയില്‍ കൂടുതല്‍.ചെറിയൊരു പന്തല്‍ കെട്ടി കളര്‍ തുണിത്തരങ്ങള്‍ വിതാനിക്കും.പത്തുരൂപയുടെ കുപ്പായത്തുണി പേഞ്ഞാല്‍ അവസാനം പകുതി വിലയ്ക്ക് കിട്ടും.പച്ചക്കറി,മണ്‍ചട്ടികള്‍,വീട്ടുസാധനങ്ങള്‍,കളിസാധങ്ങള്‍ എന്നിവ ഇഷ്ട്ടം പോലെ ഉണ്ടാകും.സാധനങ്ങള്‍ വാങ്ങി പൈസ തികഞ്ഞില്ലെങ്കില്‍ അടുത്ത ചന്തയ്ക്ക് തന്നാല്‍ മതി എന്നു പറയുന്ന കച്ചവടക്കാരുമുണ്ട്.അമ്മ സാധനങ്ങളെല്ലാം വാങ്ങിക്കഴിഞ്ഞാല്‍ ഞാന്‍ പിടിച്ചുവലിച്ച് കളിസാധനക്കാരന്റെ് അടുത്ത് പോകും.വിസില്‍,ബലൂണ്‍,പെന്‍സില്‍ ഇതിലൊക്കെയാണ് എന്റെ നോട്ടം.
ചന്തയില്‍ നിന്നു വാങ്ങിയ പീപ്പി ഊതിക്കൊണ്ടാണ് അടുത്ത ദിവസം സ്‌ക്കൂളില്‍ പോകുക.പീപ്പിയുമായി മറ്റുപലരും ഉണ്ടാകും.മറ്റുകുട്ടികള്‍ക്ക് ഊതാന്‍കൊടുത്ത് പൈസ വസൂലാക്കുന്നവരുമുണ്ട്.ചന്ത ദിവസം നല്ല രസമാണ് എന്നും ചന്തയുണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകും.അങ്ങിനെ അടുത്ത ചന്തയ്ക്കായി കാത്തിരിക്കും.
തൊട്ടടുത്ത സ്ഥലങ്ങളായ പയ്യന്നൂര്‍,ചെറുവത്തുര്‍,ഓണക്കുന്ന് എന്നിവിടങ്ങളിലെല്ലാം പല ദിവസങ്ങളില്‍ ചന്തയുണ്ടാകും.
ഗ്രാമീണ ഉത്പന്നങ്ങളുടെ വിപണികളായ ചന്തകള്‍ ഇന്ന് ഓര്‍മ്മ മാത്രം.അന്ന് ചന്തയില്‍പ്പോയ എനിയ്ക്ക് ഇന്ന് പോകാന്‍ കോഴിക്കോട്ട് ബിഗ് ബസാറും,മോറും,വര്‍ക്കീസും മാത്രമെയുള്ളു കുത്തകകളുടെ ചന്ത.അവിടെ പാവം ചന്തക്കാരനില്ല.യൂണിഫോമിട്ട് സാര്‍ വിളിക്കുന്ന പയ്യന്മാര്‍ മാത്രം!

Wednesday, December 24, 2008

ഒരിക്കലും തീരാത്ത ആ കലണ്ടര്‍
വീട്ടില്‍ ഇറയത്തെ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ആ മാതൃഭൂമി കലണ്ടര്‍ ഒരിക്കലും തീരില്ല.കൊല്ലം കഴിഞ്ഞ്‌ കിട്ടിയാല്‍ പുസ്‌തകത്തിന്‌ പൊതിയിടാമായിരുന്നുവെന്ന്‌ എപ്പോഴും വിചാരിക്കും.പക്ഷെ കലണ്ടര്‍ തീരില്ല.
കൊല്ലം 1974.ഞാന്‍ നാലാം ക്ലാസില്‍ .ജനവരി ഫിബ്രവരി മാസങ്ങള്‍ പെട്ടെന്ന്‌ പോകും പിന്നെ അങ്ങോട്ട്‌ മാസം തീരാനും കലണ്ടര്‍ മറിക്കാനും ഒരുപാട്‌ കാലം വേണ്ടതു പോലെ തോന്നും.അന്ന്‌ പുസ്‌ത്തകത്തിന്‌ പൊതിയാന്‍ ബൈന്‍ഡിങ്ങ്‌ പേപ്പര്‍ ഒന്നും അത്ര എളുപ്പം കിട്ടുമായിരുന്നില്ല.ദിനപ്പത്രമാണ്‌ ആശ്രയം.പക്ഷെ അതുകൊണ്ട്‌ പൊതിഞ്ഞാല്‍അധികനാള്‍ നില്‍ക്കില്ല.മുഷിഞ്ഞ്‌ കീറിപ്പോകും.അതുകൊണ്ടാണ്‌ ചുമരിലെ കലണ്ടര്‍ തീരുന്നതും കാത്തിരിക്കുന്നത്‌.
കലണ്ടര്‍ കടലാസ്‌ നല്ല കട്ടിയുള്ളതാണ്‌.പൊതിഞ്ഞാല്‍ അങ്ങിനെ നിന്നുകൊള്ളും.ബൈന്‍ഡിങ്ങ്‌ പേപ്പര്‍ കിട്ടിയില്ലെങ്കിലും വല്ലപ്പോഴും കിട്ടുന്ന സോവിയറ്റ്‌ ലാന്റ്‌ മാസികയുടെ കടലാസ്‌ മനോഹരമായിരുന്നു.സോവിയറ്റ്‌ നാട്ടില്‍ നിന്ന്‌ വരുന്ന മാസികയുടെ രണ്ടോ,മൂന്നോ ഷീറ്റ്‌ ആരെങ്കിലും കൂട്ടുകാര്‍ തന്നാല്‍ അന്ന്‌ സന്തോഷം കൊണ്ട്‌ തുള്ളിച്ചാടും.നല്ല മെഴുകിന്റെ വഴുവഴുപ്പുള്ള കടലാസ്‌.ഒരു പ്രത്യേക മണം.പിന്നെനിറയെ വന്‍നഗരങ്ങളുടെയും കെട്ടിടങ്ങളുടെയും ചിത്രങ്ങള്‍.പൊതിഞ്ഞ്‌ ക്ലാസില്‍ കൊണ്ടുപോയാല്‍ എല്ലാവരും ശ്രദ്ധിക്കും.അമ്മ നന്നായി പൊതിഞ്ഞുതരും മിക്കവരും കണക്കിന്റെ ഇരുന്നൂറ്‌ പേജിനാണ്‌ സോവിയറ്റ്‌ ലാന്റ്‌ കടലാസ്‌ പൊതിയുക.
വീട്ടില്‍ ഇറയത്തെചുമരില്‍ പല ഭാഗത്തും കലണ്ടര്‍ ഉണ്ടാകും.മാത്രഭൂമി കലണ്ടറാണ്‌ വലിയ കലണ്ടര്‍.പൊതിയാന്‍ വേണ്ടത്ര വീതിയുള്ള കടലാസാണതില്‍ പിന്നെയുള്ളത്‌ പയ്യന്നൂര്‍വിപികെ പൊതുവാളുടെ"ജോതിസ്സദനം"കലണ്ടര്‍.പക്ഷെ അത്‌ വീട്ടില്‍ വാങ്ങാറില്ല മറ്റ്‌ വീടുകളില്‍ കാണും.മാതൃഭൂമി കൂടാതെ ചില ബാങ്കിന്റെയും കലണ്ടര്‍ ഉണ്ടാകും.പിന്നെ നല്ല ഒറ്റ ചിത്രമുള്ള ശിവകാശി കലണ്ടറാണ്‌.
മാത്രഭൂമി കലണ്ടര്‍ കൊല്ലം കഴിഞ്ഞാലെ എടുക്കാന്‍ പറ്റൂ.ജനവരി ഫിബ്രവരി കഴിഞ്ഞാല്‍ കീറിയെടുക്കാന്‍ പറ്റില്ല.മറ്റു രണ്ടുമാസങ്ങള്‍ കൂടി മറുവശത്തുണ്ടാകും.ഒരുഷീറ്റ്‌ വേണ്ടാതാകണമെങ്കില്‍ മൂന്ന്‌ നാല്‌ മാസങ്ങള്‍ കഴിയണം.രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍്‌ കൊല്ലം 1972, മൂന്നാം ക്ലാസില്‍ 1973.അന്നൊന്നും കലണ്ടര്‍ അത്ര പെട്ടന്ന്‌ മറിയാത്തത്‌ പോലെയാണ്‌.മാസത്തില്‍ നൂറു ദിവസമുള്ളത്‌ പോലെ തോന്നും.1975ലെ കലണ്ടറില്‍ പെട്ടെന്ന്‌ പോയതുപോലെ തോന്നി.ഡിസംമ്പര്‍ മാസം എല്ലാദിവസവും കലണ്ടര്‍ നോക്കും.മാസം കഴിയുന്ന ദിവസം തുള്ളിച്ചാടി.ആറ്‌ ഷീറ്റ്‌ കലണ്ടര്‍ സ്വന്തമായി,12 പുസ്‌ത്തകത്തിന്‌ പൊതിയാം.കലണ്ടര്‍ കയ്യില്‍ കിട്ടി.നല്ല മണം.രാത്രി മുഴുവന്‍ പൊതിയലായിരുന്നു അമ്മയ്‌ക്ക്‌ ജോലി.അപ്പോഴേക്കും മാതൃഭൂമി എന്ന്‌ ചുരുട്ടി എഴുതിയപുതിയ കലണ്ടര്‍ ചുവരില്‍ സ്ഥാനം പിടിച്ചു.
ന്യൂ ഇയര്‍ അത്രയ്‌ക്ക്‌ ആഘോഷമായിരുന്നില്ല പക്ഷെ പുതിയ കൊല്ലം നല്ല പൊതിയിട്ട പുസ്‌തകങ്ങളുമായിട്ടായിരുന്നു സ്‌കൂളിലേക്കുള്ളയാത്ര

Saturday, December 20, 2008

കുല പഴുപ്പിക്കാം തീയും കായാം
കായ പഴുപ്പിക്കാന്‍ വെക്കുന്ന ദിവസം വീട്ടില്‍ ആഘോഷമാണ്‌.കുട്ടികള്‍ തുള്ളിച്ചാടും.പടിഞ്ഞാറെ കണ്ടത്തില്‍ മൈസൂര്‍,ഞാണിപ്പൂവന്‍,മണ്ണന്‍ തുടഞ്ഞിയ വാഴകുലച്ച്‌ നില്‍ക്കുന്നത്‌ ഞാന്‍ ഇടയ്‌ക്കിടെ പോയി നോക്കും.പാകമാകാന്‍ കാത്തുനില്‍ക്കും.നല്ലനീളമുള്ള വലിയ കുലയായിരിക്കും.പാകമായാല്‍ വലിയച്ഛന്‍ രാവിലെ അത്‌ കൊത്തി കൊണ്ടു വരും.
അടുത്ത ദിവസമാണ്‌ കുല കുണ്ടില്‍വെക്കല് കുല സാധാരണ ഗതിയില്‍ പഴുക്കണമെങ്കില്‍ പത്ത്‌ ദിവസത്തോളം വേണം മൂന്നോ നാലോ ദിവസം കൊണ്ട്‌ പഴുപ്പിക്കാനായിട്ടാണ്‌ കുണ്ടില്‍ (കുഴിയില്‍) വെക്കുന്നത്‌.
എവിടെയെങ്കിലും ഒരു മീറ്ററോളം വരുന്ന കുഴി കുഴിച്ച്‌ അതില്‍ പുല്ല്‌(വൈക്കോല്‍)പാകും.അടി ഭാഗത്തും വശങ്ങളിലുമെല്ലാം പുല്ല്‌ പാകിയതിനു ശേഷംകുല അതില്‍ ഇറക്കിവെയ്‌ക്കും.ഇതിനു മീതെ തെങ്ങിന്റെ മട്ടലും മറ്റും ഇട്ട്‌ മൂടും അതിനു മീതെ മണ്ണും മൂടും.ഇതിനിടയിലൂടെ കുലയുടെ അടുത്തേക്ക്‌ ഒരു ഓല ച്ചൂട്ട്‌ കടത്തിവെക്കും.
രാവിലെയും വൈകുന്നേരവും പുകയിടണം.ചൂട്ടിന്‌ തീകൊടുത്ത്‌ തടുപ്പ (മുറം)കൊണ്ട്‌ കാറ്റ്‌ വീശും.അപ്പോള്‍ പുക നല്ല പോലെ അകത്തു കയറും.അകത്ത്‌ പുക കയറിയാല്‍ കുല പെട്ടെന്ന്‌ നല്ലപോലെ പഴുക്കും.വൃശ്ചികം, ധനു മാസങ്ങളില്‍ അതിരാവിലെ നല്ല തണുപ്പായിരിക്കും.പുതപ്പ്‌ മൂടാതെ പുറത്ത്‌ ഇറങ്ങാന്‍ പറ്റില്ല.ഈ സമയത്ത്‌ കുല പഴുപ്പിക്കല്‍ ഹരമാണ്‌.തീയും കായാം കുലയും പഴുക്കും.
കുളിരത്ത്‌ രാവിലെ നേരെ പോയി കുഴിയുടെ അടുത്ത്‌ കുത്തിയിരിക്കും.സൂര്യന്‍ ഉദിച്ചിട്ടുണ്ടാവില്ല.ചുറ്റുമുള്ള ഇലകളിലെല്ലാം മഞ്ഞിന്റെ വെള്ളമായിരിക്കും.ഇൗ സമയത്ത്‌ ചൂട്ടിന്‌ തീ കൊടുത്ത്‌ വീശാന്‍ തുടങ്ങും.അര മണിക്കൂറോളം തടുപ്പ കൊണ്ട്‌ കാറ്റു വീശണം.വൈകുന്നേരവും ഇത്‌ ചെയ്യും.സമയം കിട്ടിയില്ലെങ്കില്‍ വൈകുന്നേരം ചെയ്യില്ല.അഞ്ചാം ദിവസമായിരിക്കും കുല കുണ്ടില്‍ നിന്ന്‌ പുറത്തെടുക്കല്‍.മുകളില്‍ പാകിയ തെങ്ങിന്റെ മട്ടലും മണ്ണും മെല്ലെ മാറ്റും.പിന്നെ പുല്ല്‌ വകഞ്ഞ്‌ മാറ്റും. പുല്ല്‌ വകഞ്ഞു മാറ്റുംമ്പോള്‍ പഴുത്ത്‌ സ്വര്‍ണ്ണ നിറമുള്ള വാഴക്കുല കുഴിയില്‍ തിളങ്ങി നില്‍ക്കും.ഇതു കാണുമ്പോള്‍ സന്തോഷമാണ്‌.വായില്‍ വെള്ളം വരും
കുല കുഴിയില്‍ നിന്നെടുത്ത ശേഷം ഇതിനു മുകളിലൂടെ ഒരു പാഞ്ഞി (കുടം) വെള്ളം ഒഴിക്കും.വെള്ളം ഒഴിച്ചാല്‍ കുല വൃത്തിയായി വീണ്ടും തിളങ്ങും.മഞ്ഞക്കുല വേണ്ടത്ര പാകമാകാന്‍ വലിയച്ഛന്‍ ഇത്‌ നേരെ കൊട്ടിലകത്ത്‌ (വീട്ടിലെ ഒരു മുറി ) കൊണ്ടുപോയി കെട്ടിത്തൂക്കും.അടുത്ത ദിവസമേ പാകം വന്ന്‌ കായ എടുക്കാന്‍ പറ്റു.ഞാന്‍ മിക്ക സമയത്തും കുലയുടെ അരികില്‍ പോയി നോക്കും.അടുത്ത ദിവസം രാവിലെയാകാന്‍ കാത്തുനില്‍ക്കും.പഴമുള്ളത്‌ കൊണ്ട്‌ ഒരാഴ്‌ച്ച പിന്നെ പുട്ടും മറ്റുമായിരിക്കും രാവിലെ ചായക്ക്‌ പലഹാരം.കൊട്ടിലകത്ത്‌ കുല തിളങ്ങുന്നത്‌ കാണാന്‍ നല്ല ഭംഗിയാണ്‌. ഇടയ്‌ക്ക്‌ പോയി ഓരോന്ന്‌ ചിക്കി തിന്നാം.അന്ന്‌ പഴത്തിന്‌ നല്ല സ്വാദായിരുന്നു.ഇന്ന്‌ തമിഴ്‌നാട്ടില്‍ നിന്ന്‌ വരുന്ന പഴത്തേക്കാള്‍ മധുരം.

വണ്ണാന്‍ കുഞ്ഞാരന്റെ കൈപ്പുണ്യം

വീട്ടില്‍ കുട്ടികള്‍ക്ക്‌ സുഖമില്ലാതായാല്‍ ഉടന്‍ വണ്ണാന്‍ കുഞ്ഞാരനെ വിളിച്ചു കൊണ്ടുവരും.എടാട്ടുമ്മലിനടുത്ത്‌ ചെറിയ ഓലപ്പുരയിലാണ്‌ കുഞ്ഞാരന്റെ താമസം.
തെയ്യം കെട്ടുന്ന സമുദായക്കാരാണ്‌ വണ്ണാമ്മാര്‍.പഴയ തെയ്യക്കാരനായ കുഞ്ഞാരന്‌ വയസ്‌ എഴുപത്‌ കടക്കും.
കറുത്ത്‌ കൂനുള്ള കുഞ്ഞാരന്‍ എന്ന നീളം കുറഞ്ഞ മനുഷ്യനെ നാട്ടുകാര്‍ക്കെല്ലാം ഇഷ്ട്‌മാണ്‌.വയസായതോടെ തെയ്യം കെട്ടാന്‍ പറ്റാതായപ്പോള്‍ നാട്ടു വൈദ്യം ചെയ്‌താണ്‌ കുഞ്ഞാരന്‍ കുടുംബത്തെനോക്കിയിരുന്നത്‌.
തോളിലെ വേഷ്ടിക്കിരുവശവും ചെറിയകെട്ടുമായി വീടുകളിലേക്ക്‌ കുഞ്ഞാരന്‍ മെല്ലെ നടന്നു വരും.വൈദ്യം ചെയ്‌ത്‌ വീടുകളില്‍ നിന്നുകിട്ടുന്ന അരിയും നെല്ലുമാണ്‌ വേഷ്ടിയില്‍ുചുരുട്ടിക്കെട്ടുന്നത്‌.ചെറിയ കുട്ടികള്‍ രാവും പകലും നിര്‍ത്താതെ കരയുക,വയര്‍ പൊങ്ങിവരുക തുടങ്ങിയ സുഖക്കേട്‌ വന്നാല്‍ കുഞ്ഞാരന്റെ ചികിത്സയാണ്‌.
കുഞ്ഞാരന്‍ വന്നാല്‍ഇറയത്താണ്‌ ഇരിക്കുക.ചമ്രംപടിഞ്ഞ്‌ ഇരിക്കുന്ന കുഞ്ഞാരന്റെ കയ്യിലേക്ക്‌ കുഞ്ഞിനെ മെല്ലെ ഇട്ടുകൊടുക്കും.തൊടാന്‍ പാടില്ല.വണ്ണാന്‍ താഴ്‌ന്നജാതിക്കാരനാണ്‌.അമ്മ തമ്പ്രാക്കളെ എന്നാണ്‌ വലിയമ്മയെ വിളിക്കുക.കരഞ്ഞുവിളിക്കുന്ന കുട്ടി കുഞ്ഞാരന്റെ കയ്യില്‍ വീഴുന്നതോടെ കരച്ചില്‍ നിര്‍ത്തും.അത്‌കുഞ്ഞാരന്റെ കൈപ്പുണ്യമാണ്‌.
കുഞ്ഞിനെ കയ്യിലെടുത്ത്‌ കുഞ്ഞാരന്‍ മന്ത്രങ്ങള്‍ ജപിച്ച്‌ ഊതും കയ്യിലുള്ള തുണിക്കെട്ടില്‍ നിന്ന്‌ ഭസ്‌മവും മറ്റുമെടുത്ത്‌ മന്ത്രം ജപിക്കും.അരിയും ഭസ്‌മവും ചുരുട്ടിപ്പിടിച്ച്‌ കുഞ്ഞിന്റെ തലയ്‌ക്കു ചുറ്റും ഉഴിയും.ചെവിയില്‍ പല തവണ ഊതുകയും ചെയ്യും.ചില പച്ച മരുന്നിന്റെ വേരും തണ്ടും തയച്ച്‌ ഉള്ളില്‍കൊടുക്കാന്‍ തരും.കായം ചെറിയ തുണിയില്‍ കെട്ടി കഴുത്തില്‍ കെട്ടിത്തൂക്കാന്‍ പറയും.വിരശല്യം ഒഴിവാക്കാനുള്ള ചികിത്സയുടെ ഭാഗമാണിത്‌.കാലുകള്‍ മെലിഞ്ഞു പോകുന്ന പുള്ളിന്റെ കൂട്ട്‌ എന്ന രോഗ ചികിത്സയ്‌ക്ക്‌ പേരുകെട്ട വൈദ്യന്‍ കൂടിയാണ്‌ കുഞ്ഞാരന്‍.ചികിത്സാ വിധികള്‍ പറഞ്ഞു കഴിഞ്ഞാല്‍ കുഞ്ഞിനെ തിരിച്ചുതരും നേരെ തൊട്ടിലില്‍ കൊണ്ടു പോയി കിടത്തിയാല്‍ കുട്ടി ഉറങ്ങിയിട്ടുണ്ടാകുംപിന്നെ രണ്ടു ദിവസത്തേക്‌ കുട്ടി ശാന്തമായി ഉറങ്ങും ഉന്മേഷവുമുണ്ടാകും.കുഞ്ഞാരന്റെ മന്ത്രശക്ത്‌തിയെ എല്ലാവരും വിശ്വസിക്കുന്നതും ഇതുകൊണ്ടാണ്‌.
ചികിത്സ കഴിഞ്ഞാല്‍ ഓട്ടിന്റെ ഗ്ലാസില്‍ ചിലപ്പോള്‍ കുഞ്ഞാരന്‌ വലിയമ്മ ചായ കൊടുക്കും.കുടിച്ചുകഴിഞ്ഞ്‌ ഗ്ലാസ്‌ കഴുകാന്‍ മുരുടയില്‍ വെള്ളവും കൊടുക്കും.ഗ്ലാസ്‌ വടിച്ച്‌ കുഞ്ഞാരന്‍ അത്‌ ഇറയത്ത്‌ കമിഴ്‌ത്തിവെക്കും ചികിത്സയ്‌ക്ക്‌ നെല്ലോ അരിയോ ആണ്‌ കൊടുക്കുക.പൈസ തന്നെ വേണമെന്ന്‌ നിര്‍ബന്ധമില്ല.
ഞങ്ങള്‍ സ്‌കൂളിലേക്ക്‌ പോകുംമ്പോഴെല്ലാം പല വഴികളിലും കുഞ്ഞാരനെ കാണും.തമ്പ്രാക്കളെ എന്നു പറഞ്ഞ്‌ ഞങ്ങളെ താണു തൊഴും.
കുഞ്ഞാരന്‍ ഇന്നില്ല.കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞതോടെ കുഞ്ഞാരന്റെ ചികിത്സാ രഹസ്യങ്ങളും മറഞ്ഞു.അത്‌ ആര്‍ക്കും പകര്‍ന്ന്‌ കിട്ടിയില്ല.പരമ്പരാഗതമായി കാലങ്ങളായുള്ള ചികിത്സയിലൂടെ,കുഞ്ഞാരന്‍ കണ്ടെത്തിയ പച്ച മരുന്നുകളും മന്ത്രം എന്ന സൈക്കോളജിക്കല്‍ ട്രീറ്റ്‌മെന്‍്‌റും പുതിയ തലമുറയ്‌ക്കിന്ന്‌ അജ്ഞാതമാണ്‌.
നാട്ടുവൈദ്യന്മാര്‍ ഒരുകാലത്ത്‌ ഗ്രാമങ്ങളുടെ രക്ഷകന്മാരായിരുന്നു.പ്രതിഫലം പ്രതീക്ഷിക്കാതെ രോഗം മാറ്റുന്ന ദൈവങ്ങള്‍.തെയ്യം കെട്ടിയാടുന്നകുഞ്ഞാരന്‍ കൊയങ്കരക്കാരുടെ ദൈവം തന്നെയായിരുന്നു-ഒരിക്കല്‍.

Sunday, December 14, 2008

സെന്റ്‌ പോള്‍സിലെ ക്രിസ്‌മസ്‌ക്കാലം

സെന്റ്‌ പോള്‍സിലെ ക്രിസ്‌മസ്‌ക്കാലം
കൊയങ്കര സ്‌ക്കൂളില്‍ നാലാം ക്ലാസ്‌ വരെയുള്ളു.യൂ.പി സ്‌ക്കൂളും ഹൈസ്‌ക്കൂളും തൃക്കരിപ്പൂര്‍ ടൗണിലാണ്‌.
നീലമ്പത്ത്‌ എന്ന നാടന്‍ പേരുള്ള തൃക്കരിപ്പൂരെത്തണമെങ്കില്‍ കൊയങ്കരയില്‍ നിന്ന്‌ മൂന്ന്‌ കിലോമീറ്റര്‍ നടക്കണം.ഇടവഴികളിലൂടെയുള്ള യാത്ര.
ടൗണിന്റെ ഒരു ഭാഗത്താണ്‌ സെന്‍്‌റ പോള്‍സ്‌ യൂ.പി സ്‌ക്കൂള്‍.'ഫാദര്‍ സ്‌ക്കൂള്‍' എന്നാണ്‌ ഞങ്ങള്‍ വിളിക്കുക.വട്ടത്തൊപ്പിയും ലോഹയുമിട്ട ഇറ്റലിക്കാരനായ ഫാദര്‍ അലോഷ്യസ്‌ ഡെല്‍സോട്ടോ ആണ്‌ സ്‌ക്കൂള്‍ മാനേജര്‍. ഇവിടെ ഏഴാം ക്ലാസ്‌ വരെയുള്ളു.ഓര്‍ഫണേജും മഠവുമുള്ള സ്‌ക്കൂളില്‍ അധ്യാപകരായി സിസ്‌റ്റര്‍മാരുമുണ്ട്‌ മദറാണ്‌ പ്രധാനാധ്യാപിക.
ഡിസംബര്‍ മാസമാകുന്നതോടെ ക്രിസ്‌മസ്‌ കാലമായി.
സ്‌കൂളിനുതൊട്ടുള്ള പള്ളിക്കു ചുറ്റും നക്ഷത്രങ്ങളും തോരണങ്ങളും തുക്കിയിടും.കണ്ണ്‌ചിമ്മിത്തുറക്കുന്നനക്ഷത്രങ്ങളും ഓട്ടോമാറ്റിക്ക്‌ ബള്‍ബുകളും സ്‌ക്കൂള്‍ അങ്കണത്തെ മനോഹരമാക്കും.
ഡിസംബര്‍ മാസത്തില്‍ സ്‌ക്കൂളില്‍ ഒരു പ്രത്യേക അന്തരീക്ഷമാണ്‌.ഇറ്റലിയില്‍ നിന്നും മറ്റും മഠത്തിലേക്കും ഓര്‍ഫണേജിലേക്കും നിരവധി ക്രിസ്‌മസ്‌കാര്‍ഡുകള്‍ ഒഴുകിയെത്തും ഇതെല്ലാം ഓര്‍ഫണേജിലെ കുട്ടികള്‍ ക്ലാസില്‍ കൊണ്ടു വരും.പത്രമാസികകള്‍ പോലും കിട്ടാത്തകാലം(1970-77).
ഭംഗിയുള്ളക്രിസ്‌മസ്‌ കാര്‍ഡുകള്‍ കാണുമ്പോള്‍ കുട്ടികള്‍ക്ക്‌ ആവേശമാണ്‌.
കന്യാമറിയം, ഉണ്ണിയേശു, പുല്‍ക്കൂട്‌, നക്ഷത്രങ്ങള്‍ ഇതെല്ലാം വെട്ടി വെവ്വേറെയാക്കി തുറക്കുംമ്പോള്‍ ഉയര്‍ന്നുവരുന്ന രീതിയിലുള്ള കാര്‍ഡുകളാണ്‌ പലതും.കാര്‍ഡിലെ കുഞ്ഞാടുകള്‍ക്ക്‌ പ്രത്യേക സൗന്തര്യവും ഓമനത്വവുമുണ്ട‌ കണ്ടാല്‍ നോക്കിനിന്നു പോകും.ആട്ടിന്‍പറ്റത്തെ മേയ്‌ക്കുന്ന ഇടയനും,പുല്‍ക്കൂടും,നക്ഷത്രങ്ങളുമെല്ലാം വര്‍ണ്ണം വാരിവിതറി മനസ്സിനെ സന്തോഷിപ്പിക്കും.
വിന്‍സെന്റും പീറ്ററും ഒരുപാട്‌ കാര്‍ഡുകള്‍ ക്ലാസില്‍ കൊണ്ടുവരും.മറ്റ്‌ കുട്ടികളെ കൊതിപ്പിക്കുന്ന തരത്തില്‍ ഓരോന്നായി കാണിച്ചുകൊണ്ടേയിരിക്കും.പീറ്റര്‍ എന്റെ അടുത്താണ്‌ ഇരിക്കുന്നത്‌.പീറ്റര്‍ നന്നായി വരയ്‌ക്കും കാര്‍ഡിലെ ചിത്രങ്ങള്‍ മാഷില്ലാത്ത സമയത്ത്‌ പെന്‍സില്‍ കൊണ്ടുവരയ്‌ക്കും.ഞാനും നോക്കി വരയ്‌ക്കും.വരച്ച്‌ അതുപോലോരു കാര്‍ഡുണ്ടാക്കി മറ്റ്‌ കുട്ടികളെ കാണിക്കും.
പീറ്റര്‍ വരയ്‌ക്കുന്ന കുഞ്ഞാടുകളെ നോക്കി വരച്ച്‌ പെന്‍സില്‍ ഡ്രോയിങ്ങിലെ ബാലപാഠങ്ങള്‍ ഞാനും വശത്താക്കി.പെന്‍സില്‍ ഷെയ്‌ഡിങ്ങ്‌ പഠിച്ചു. ഇടയ്‌ക്ക്‌ അഞ്ചോ പത്തോ പൈസ കൊടുത്താല്‍ പീറ്റര്‍ കാര്‍ഡ്‌ സ്വന്തമായി തരും.കാര്‍ഡ്‌ വില്‍പ്പന പുറത്തറിഞ്ഞാല്‍ അധ്യാപികമാരായ സിസ്‌റ്റര്‍മാര്‍ പിടികൂടും മദറിന്റെ അടുത്ത്‌ കൊണ്ടു പോകും.പിന്നെ ചൂരല്‍ പ്രയോഗമാണ്‌.അതുകൊണ്ട്‌ വളരെ രഹസ്യമായിട്ടാണ്‌ കാര്‍ഡ്‌ വില്‍പ്പന.
ഡിസംബര്‍ ജനവരി മാസം ക്ലാസില്‍ ചിത്രം വരയുടെ കാലമാണ്‌.പലരും കാര്‍ഡുകള്‍ നോക്കി വരയ്‌ക്കും.സ്വന്തമായി കാര്‍ഡ്‌ കിട്ടാത്തവര്‍ ഇങ്ങനെ ന്യൂ ഇയര്‍ കാര്‍ഡ്‌ ഉണ്ടാക്കും.ഒരു ദിവസം ഞാനും പീറ്ററും വരച്ച ചിത്രങ്ങള്‍ ഡ്രോയിങ്ങ്‌ മാഷായ പ്രഭാകരന്‍ മാസ്‌റ്റര്‍ കണ്ടു.
നന്നായിരിക്കുന്നു.പ്രഭാകരന്‍ മാസ്‌റ്റര്‍ ഞങ്ങളുടെ പുറത്തു തട്ടി പറഞ്ഞു.
ചിത്രം വരയ്‌ക്കുന്നതില്‍ ആദ്യം കിട്ടിയ അംഗീകാരമായിരൂന്നു അത്‌.
മാര്‍ച്ച്‌ മാസമാകുന്നതോടെ പരീക്ഷയായി.കണക്ക്‌,സാമൂഹ്യം,സയന്‍സ്‌....ഒരുപാട്‌ പഠിക്കണം.പഠിക്കുമ്പോള്‍ ചിന്ത ക്രിസ്‌മസ്‌ കാലത്തെക്കുറിച്ചായിരിക്കും.
കുഞ്ഞാടുകളെയും ഉണ്ണിയേശുവിനെയും വരച്ച്‌ കളിച്ച്‌ ചിരിച്ച്‌ നടന്ന നല്ല സമയം.
അങ്ങനെ എല്ലാവര്‍ഷവും ഡിസംമ്പര്‍ മാസമാകാന്‍ ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കുമായിരുന്നു.