കൊയങ്കരക്കാലം

വടക്കെ മലബാറിലെ കൊയങ്കര എന്ന ഉള്‍നാടന്‍ ഗ്രാമം നല്‍കിയ ഓര്‍മകള്‍

Wednesday, December 22, 2010

ബുധനാഴ്ച്ച ചന്ത

ബുധനാഴ്ച്ച ചന്ത


ബുധനാഴ്ച്ചയാകാന്‍ ഞങ്ങള്‍ കാത്തിരിക്കും.അന്നാണ് നടക്കാവില്‍ ചന്ത.റോഡരികില്‍ ആല്‍മര ചുവടുകളിലാണ് ചന്തക്കാര്‍ നിരന്നിരിക്കുക.സോപ്പ് ,ചീപ്പ് ,ചാന്ത്,കണ്ണാടി, മുതല്‍ ഉണക്ക് മീനും ചട്ടിയും ചരെ ചന്തയില്‍ കിട്ടും.ചന്തയിലേക്ക് പോകുംമ്പോള്‍ തന്നെ ഒരുതരം മണം വരും.തുണിയുടെയും സോപ്പി്ന്‍ന്‍െ്‌റയും ഉണക്ക്മീനിന്‍െ്‌റയും ഒന്നിച്ചുള്ള മണം.
ഞാന്‍ നാലാം ക്ലാസില്‍.ചന്ത ദിവസം സ്‌ക്കൂളില്‍ കുട്ടികള്‍ കുറയും.പക്ഷെ അടുത്ത ദിവസം മാഷ് ചീത്ത പറയില്ല.വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നത് കൊണ്ടാണിത്.'ഇന്നലെ എവിടപ്പോയെടാ........ എന്ന് കമ്മാരന്‍ മാഷ് കണ്ണുമിഴിച്ച് ചോദിക്കും.ചന്തയ്ക്ക് എന്നു പറഞ്ഞാല്‍ പിന്നെ ശിക്ഷയില്ല.അമ്മയുടെ കൂടെയാണ് ഞാന്‍ ചന്തയില്‍ പോകാറ്.പത്തിരുപത് വില്‍പ്പനക്കാറുണ്ടാകും ആദായവില....ആദായവില എന്ന് ഷര്‍ട്ടിനെന്റെയും മറ്റും തുണി മടക്കികുടഞ്ഞ് പൊട്ടുന്ന ശബ്ദമുണ്ടാക്കി ഉച്ചത്തില്‍ വിളിച്ചുപറയും.

കുപ്പായശീലയും ചാന്തും റിബ്ബണും മറ്റുമാണ് സ്ത്രീകളുടെ ആകര്‍ഷണം.നീലം,തുണിക്ക് മുക്കുന്ന കളര്‍ എന്നിവയ്ക്ക് ആവശ്യക്കാര്‍ കൂടും.തുണിക്കച്ചവടക്കാരാണ് ചന്തയില്‍ കൂടുതല്‍.ചെറിയൊരു പന്തല്‍ കെട്ടി കളര്‍ തുണിത്തരങ്ങള്‍ വിതാനിക്കും.പത്തുരൂപയുടെ കുപ്പായത്തുണി പേഞ്ഞാല്‍ അവസാനം പകുതി വിലയ്ക്ക് കിട്ടും.പച്ചക്കറി,മണ്‍ചട്ടികള്‍,വീട്ടുസാധനങ്ങള്‍,കളിസാധങ്ങള്‍ എന്നിവ ഇഷ്ട്ടം പോലെ ഉണ്ടാകും.സാധനങ്ങള്‍ വാങ്ങി പൈസ തികഞ്ഞില്ലെങ്കില്‍ അടുത്ത ചന്തയ്ക്ക് തന്നാല്‍ മതി എന്നു പറയുന്ന കച്ചവടക്കാരുമുണ്ട്.അമ്മ സാധനങ്ങളെല്ലാം വാങ്ങിക്കഴിഞ്ഞാല്‍ ഞാന്‍ പിടിച്ചുവലിച്ച് കളിസാധനക്കാരന്റെ് അടുത്ത് പോകും.വിസില്‍,ബലൂണ്‍,പെന്‍സില്‍ ഇതിലൊക്കെയാണ് എന്റെ നോട്ടം.
ചന്തയില്‍ നിന്നു വാങ്ങിയ പീപ്പി ഊതിക്കൊണ്ടാണ് അടുത്ത ദിവസം സ്‌ക്കൂളില്‍ പോകുക.പീപ്പിയുമായി മറ്റുപലരും ഉണ്ടാകും.മറ്റുകുട്ടികള്‍ക്ക് ഊതാന്‍കൊടുത്ത് പൈസ വസൂലാക്കുന്നവരുമുണ്ട്.ചന്ത ദിവസം നല്ല രസമാണ് എന്നും ചന്തയുണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകും.അങ്ങിനെ അടുത്ത ചന്തയ്ക്കായി കാത്തിരിക്കും.
തൊട്ടടുത്ത സ്ഥലങ്ങളായ പയ്യന്നൂര്‍,ചെറുവത്തുര്‍,ഓണക്കുന്ന് എന്നിവിടങ്ങളിലെല്ലാം പല ദിവസങ്ങളില്‍ ചന്തയുണ്ടാകും.
ഗ്രാമീണ ഉത്പന്നങ്ങളുടെ വിപണികളായ ചന്തകള്‍ ഇന്ന് ഓര്‍മ്മ മാത്രം.അന്ന് ചന്തയില്‍പ്പോയ എനിയ്ക്ക് ഇന്ന് പോകാന്‍ കോഴിക്കോട്ട് ബിഗ് ബസാറും,മോറും,വര്‍ക്കീസും മാത്രമെയുള്ളു കുത്തകകളുടെ ചന്ത.അവിടെ പാവം ചന്തക്കാരനില്ല.യൂണിഫോമിട്ട് സാര്‍ വിളിക്കുന്ന പയ്യന്മാര്‍ മാത്രം!